വി.മുസഫര്‍ അഹമ്മദ്
തങ്ങള്‍ കഴിയുന്ന ഗര്‍ഫ് നാടുകളിലെ അറബികള്‍ സാഹിത്യം രചിക്കുന്നില്ലെന്ന ശക്തമായ തോന്നലും വിശ്വാസവും സാഹിത്യ പ്രേമികളായ മലയാളികള്‍ക്കിടയിലുണ്ട്. പത്തുവര്‍ഷം മുന്‍പ് സൗദി അറേബ്യയില്‍ എത്തുമ്പോള്‍ ഞാനും അങ്ങിനെതന്നെയാണ് കരുതിയിരുന്നത്. ഇതു സംബന്ധിച്ച ചോദിക്കുമ്പോഴെല്ലാം ഇവിടെയെന്ത് സാഹിത്യം എന്ന ചോദ്യം തന്നെയാണ് ഉത്തരമായി കിട്ടിയിരുന്നത്. സാഹിത്യമില്ലതെ ഒരു ജനതയ്ക്ക് അസ്തിത്വമില്ലാത്തതിനാല്‍ ലോകത്ത് ഒരു ജനതയ്ക്കും സാഹിത്യമില്ലാതിരിക്കില്ല. പത്തുവര്‍ഷമായി അറബിനാട്ടിലെ സാഹിത്യം എന്തെന്നറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പതിയെ പതിയെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ചില പുസ്തകങ്ങള്‍ കിട്ടിത്തുടങ്ങി. സൗദിയില്‍,യു.എ.ഇയില്‍,ഒമാനില്‍ ഖത്തറില്‍,കുവൈറ്റില്‍ അങ്ങിനെ ഗള്‍ഫ് നാടുകളിലെങ്ങും തലയെടുപ്പുള്ള എഴുത്തുകരുണ്ടെന്ന് മനസ്സിലായി. അറബ് അഫ്രിക്ക എന്നു വിളിക്കാവുന്ന സുഡാന്‍,ലിബിയ മോറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ലോകസാഹിത്യത്തിന് അവഗണിക്കാന്‍ കഴിയാത്ത കരുത്തരായ എഴുത്തുകാരുണ്ടെന്നും.
മസ്കത്തിലേക്ക് യാത്ര പോയപ്പോള്‍ സുഹൃത്തിന്റെ പുസ്തകശേഖരത്തില്‍ നിന്നാണ് ലണ്ടനില്‍ നിന്നും പുറത്തിറങ്ങുന്ന ബനിപാല്‍ എന്ന പ്രസിദ്ധീകരണം കണ്ടത്. കവറില്‍ ആധുനിക അറബ് സാഹിത്യം ഇംഗ്ലീഷില്‍ എന്നു ബാനറുണ്ടായിരുന്നു. കയ്യില്‍ കിട്ടിയ ആദ്യലക്കതില്‍ തന്നെ അതി ശക്തരായ രണ്ട് കവികളെ വായിക്കാന്‍ കഴിഞ്ഞു. ഓമാനിലെ സൈഫ് അല്‍ റഹ്ബിയും റാസല്‍ ഖൈമയിലെ ഥാനി അല്‍ സുവൈദിയുമായിരുന്നു ആ രണ്ടു കവികള്‍. സമകാലീന അറബി കവിതയില്‍ അവിശ്വസനീയമായ ഉയരത്തിലാണ് ഇവരെന്ന് ബനിപാലിലെ കവിതകള്‍ അടയാളപ്പെടുത്തി. തുടര്‍ന്ന് ചില മുന്‍ ലക്കങ്ങള്‍ സംഘടിപ്പിച്ചു. 11 വര്‍ഷമായി ലോകത്തിന്റെ അരങ്ങില്‍ ആധുനിക അറബ് സാഹിത്യത്തെ അവതരിപ്പിക്കുന്ന ശ്രമകരമായ പ്രവര്‍ത്തിയാണ് ഈ പ്രസിദ്ധീകരണം ചെയ്യുന്നത് എന്ന് മനസിലായി.
1998 ല്‍ ബ്രട്ടീഷുകാരിയായ മാര്‍ഗരറ്റ് ഓബാങ്കും ഇറഖി എഴുത്തുകാരന്‍ സാമുവല്‍ ഷിമോണുമാണ് ബനിപാല്‍ തുടങ്ങുന്നത്. (ബനിപാല്‍ അസീറിയന്‍ കലകളുടെ രാജാവായി ഗണിക്കപ്പെട്ടിരുന്നയാളാണ് അതിനിന്നാണ് പ്രസിദ്ധികരണത്തിന്റെ പേരു തെരെഞ്ഞെടുത്തിരുക്കുന്നത്) നാലുമാസത്തില്‍ ഒരിക്കല്‍ ഒരു ലക്കമാണ് ഇറക്കുന്നത്. ഈ കാലയളവില്‍ സമകാലീന അറബ് സാഹിത്യത്തുലുണ്ടാകുന്ന എല്ല ഉള്‍ത്തുടിപ്പുകളും ചലനങ്ങളും ഒപ്പിയെടുക്കുകയാണ് ഓരോ ലക്കവും. ഒപ്പം ക്ലാസിക് രചങ്കളുടെ പുനര്‍വായനയും. കഥകള്‍,കവിതകള്‍,നോവല്‍ ഭാഗങ്ങള്‍, അഭിമുഖങ്ങള്‍ യാത്രാ വിവരങ്ങള്‍, ചിത്ര-ശില്‍പ പ്രദര്‍ശന റിപ്പോര്‍ട്ടുകള്‍ സ്മരണാ ളേഖനങ്ങള്‍ എന്നിങ്ങനെ സംഗ്രമായി അറാബ് സാഹിത്യത്തെയും സംസ്കാരത്തെയും ബനിപാല്‍ ഉള്‍ക്കൊള്ളുന്നു.
സമ്പന്നമായ സാഹിത്യവും സംസ്ക്കാരവും ഉണ്ടായിട്ടും എന്തു കൊണ്ട് അറബ് ജനതയുടെ സംഭാവനകള്‍ ലോകത്തിനു മുന്നില്‍ എത്തുന്നില്ല എന്ന ചോദ്യത്തിന് ഇംഗ്ലീഷ് വിവര്‍ത്തങ്ങളിലുള്ള കുറവ് എന്ന ഉത്തരത്തില്‍ മാര്‍ഗററ്റ് ഒബാങ്കും സാമുവല്‍ ഷിമോണും എത്തുകയായിരുന്നു. ഈ കണ്ടത്തലാണ് 1998 ലെ ബനിപാലിന്റെ പിറവി.
കഴിഞ്ഞ ലക്കം ആധുനിക അറബ് ഫിക്ഷന്‍ ലക്കമായിരുന്നു. അതി ഗംഭീരമായ ലക്കം. ഈജിപ്റ്റ്, ഇറാഖ്,ലിബിയ,ടുനീഷ്യ,മോറോക്കോ ഫലസ്തീന്‍,സിറിയ,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ നോവലുകലില്‍ നിന്നുള്ള ഭാഗങ്ങളും ചെറുകഥകളുമാണ് അറബ് ഫിക്ഷന്‍ ലക്കത്തില്‍ (പുസ്തകം-34)
അന്തരിച്ച വിഖ്യാത സുഡാനി എഴുത്തുകാരന്‍ ത്വയ്യ്ബ് സാലിഹിനെക്കുറിച്ച് അറാബ്-ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ കുലഗുരു ഡെനീസ് ഡേവിസ് ജോണ്‍സന്റെയും സുഡാനി എഴുത്തുകാരി ലൈല അബുലേലയുടെയും (ഇവര്‍ അബുദാബിയിലാണ് ഇപ്പോല്‍ കഴിയുന്നത്) അനുസ്മരണ ലേഖനങ്ങളൂണ്ട്. പുറമെ അകാലത്തില്‍ അന്തരിച്ച ലബനോണ്‍ കവി ബസ്സാം ഹജ്ജര്‍, ഈജിപ്ഷ്യന്‍ നോവലിസ്റ്റ് യൂസഫ് അബു റയ്യ എന്നിവരെക്കുറിച്ചുള്ള സ്മരണാകുറിപ്പുകളും.
അറബ് ഫിക്‍ഷന്‍ സൗദി നോവലിസ്ന്‍ അബ്ദുകാലിന്റെ ചെളി എന്ന നോവലില്‍ നിന്നുള്ള ഭാഗം അവിസ്മരണീയമായ വായനാനുഭവമാണ്. സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി ജാഹിലിയ എന്ന നോവലില്‍ നിന്നുള്ള ഭാഗവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറബ് ഫിക്ഷന്‍ പതിപ്പിന് വന്‍ സ്വീകാര്യത ലഭിച്ചതായി ബനിപാല്‍ എഡിറ്റര്‍ മാര്‍ഗരറ്റ് ഒബാങ്ക് പുതിയ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. ഏറ്റവും പുതിയലക്കം ബനിപാലില്‍ (പുസ്ത്കം -35) ഡച്ചു ഭാഷയില്‍ എഴുതുന്ന അറബ് വേരുകളുള്ള എഴുത്തുകാരുടെ രചനകള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. നെതര്‍ലന്റ്സ്, ബല്‍ജിയം എന്നിവിടങ്ങളിലേക്ക് ചേക്കേറിയ പത്ത് അറബി എഴ്ത്തുകാരുടെ രചനകളാണ് പുതിയ ലക്കത്തെ അലങ്കരിക്കുന്നത്. അതി ശക്തമായ രചനകള്‍ ഈ എഴുത്തുകാരില്‍ നിന്നും ഉണ്ടാകുന്നുവെന്ന് പുതിയ ലക്കം സാക്ഷ്യം വഹിക്കുന്നു. ഈ എഴുത്തുകാരുടെ വേരുകള്‍ ഫലസ്റ്റീനിലും ഇറാഖിലും മൊറോക്കയിലുമാണ്. കവി ഥാനി അല്‍ സുവൈദിയുടെ ഡീസല്‍ എന്ന നോവല്ലയില്‍ നിന്നുള്ള അതി സുന്ദരമായ ഒരു ഭാഗവും പുതിയ ലക്കത്തിലുണ്ട്.
അറബ് സാഹിത്യത്തിലെ നിരവധി പുസ്തകങ്ങളെ ഓരോലക്കത്തിലും ബനിപാല്‍ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ് ദാര്‍വിഷിന്റെ "ദാഹിച്ചു മരിക്കുന്ന പുഴ" എന്ന കവിതാ സമാഹാരം ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്നുവെന്ന് പുതിയ ലക്കത്തിലുണ്ട്. ദര്‍വിഷിന്റെ മരണത്തിന് ഒരു വര്‍ഷം മുമ്പിള്ള കാലയളവില്‍ എഴുതിയ ദര്‍വിഷ് എഴുതിയ 28 കവിതകളാണ് ലണ്ടന്‍ സാഖി പുറത്തിറക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ "മരുഭൂമിയില്‍ നിന്നുള്ള കവിതകള്‍" എന്ന പുസ്തകത്തെക്കുറിച്ച് പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തിലെ പുസ്തകവിചാരത്തില്‍ വായിക്കാം.
ഏറ്റവും മികച്ച അറബി-ഇംഗ്ലീഷ് വിവര്‍ത്തകരുടെ സഹായത്തൊടെയാണ് ഓരോലക്കവും പുറത്തിറങ്ങുന്നത്. രചനകള്‍ മുന്‍ നിര എഴുത്തുകാരുടെതായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് പുതിയലക്കത്തില്‍ യൂസഫ് അബു റയ്യയുടെ സ്മരണാ ലേഖനത്തോടൊപ്പും ചേര്‍ത്തിട്ടുള്ള അദ്ദേഹത്തിന്റെ ചെറുകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഡെന്നീസ് ഡേവിഡ് ജോണ്‍സനാണ്. ഡെന്നീസിനെപ്പോലുള്ള മികച്ച വിവര്‍ത്തകരണ് ബനിപാലുമായി സഹകരിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ സാഹിത്യവും വായിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളി വായനക്കാര്‍ക്ക് ഈ കുറിപ്പ് ഉപകാരപ്പെട്ടേക്കുമെന്ന് ആഗ്രഹിക്കുകയാണ്. |